ന്യൂയോർക്ക്/മുംബൈ: അന്താരാഷ്ട്രതലത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച അമേരിക്കൻ ലൈംഗിക ഇടപാടുകാരൻ ജെഫ്രി എപ്സ്റ്റീനുമായി വ്യവസായി അനിൽ അംബാനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണു ഞെട്ടിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ നടത്തിയ സന്ദേശങ്ങൾ ഇവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്.
സ്ത്രീകളെ ആവശ്യപ്പെട്ട് അനിൽ അംബാനി
ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിൽ ബിസിനസ് കാര്യങ്ങൾക്കൊപ്പം സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും കടന്നുവരുന്നുണ്ട്. 2017 മാർച്ചിൽ നടന്ന ഒരു സംഭാഷണത്തിൽ, ഒരാളെ നിർദേശിക്കാൻ അംബാനി ആവശ്യപ്പെട്ടപ്പോൾ, സന്ദർശനം രസകരമാക്കാൻ ഉയരമുള്ള, സ്വർണത്തലമുടിയുള്ള ഒരു സ്വീഡിഷ് സുന്ദരിയെ എപ്സ്റ്റീൻ നിർദേശിച്ചു. ഇതിന് അത് ഏർപ്പാട് ചെയ്യൂ- എന്ന് അംബാനി മറുപടി നൽകിയതായും റിപ്പോർട്ടിലുണ്ട്.
ഹോളിവുഡ് ബന്ധങ്ങളെക്കുറിച്ചും ഇവർ ചർച്ച ചെയ്തിട്ടുണ്ട്. അംബാനിയുടെ സിനിമാ താത്പര്യങ്ങളെക്കുറിച്ച് ചോദിച്ച എപ്സ്റ്റീൻ, മെറിൽ സ്ട്രീപ്പിനെ പോലെ ഉള്ളവരല്ലല്ലോ നിങ്ങളുടെ ഇഷ്ടം?- എന്നു ചോദിക്കുന്നുണ്ട്.
മറുപടിയായി സ്കാർലറ്റ് ജോഹാൻസനെ പോലെയുള്ള യുവനടിമാരെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അംബാനി മറുപടി പറയുന്നുണ്ട്. അംബാനിയുടെ റിലയൻസ് എന്റർടൈൻമെന്റ്സ് സഹനിർമാണം നിർവഹിച്ച -ഗോസ്റ്റ് ഇൻ ദി ഷെൽ- എന്ന ചിത്രത്തിലെ നായികയായിരുന്നു ജോഹാൻസൺ. 2017-ൽ ആണ് ചിത്രം റിലീസ് ചെയ്തത്.
അംബാനി കുടുംബത്തെ പഠിക്കാൻ ശ്രമം
അനിൽ അംബാനിയെയും കുടുംബത്തെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ എപ്സ്റ്റീൻ ശ്രമിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. അംബാനി ആൻഡ് സൺസ്, സ്റ്റോംസ് ഇൻ ദി സീ വിൻഡ് തുടങ്ങിയ പുസ്തകങ്ങൾ എപ്സ്റ്റീൻ വരുത്തിച്ചു വായിച്ചിരുന്നു. സഹോദരൻ മുകേഷ് അംബാനിയുമായുള്ള അകൽച്ചയെക്കുറിച്ചം ബിസിനസ് പശ്ചാത്തലത്തെക്കുറിച്ചും ഇയാൾ അന്വേഷിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
നിഗൂഢ കൂടിക്കാഴ്ചകൾ
പാരീസിലും ന്യൂയോർക്കിലും ഇരുവരും നേരിട്ടു കാണാൻ പദ്ധതിയിട്ടിരുന്നു. 2019ൽ അനിൽ അംബാനി ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ തന്റെ മാൻഹട്ടനിലെ വസതിയിലേക്ക് എപ്സ്റ്റീൻ ക്ഷണിച്ചിരുന്നു. ആരെയെങ്കിലും രഹസ്യമായി കാണണമെന്നുണ്ടെങ്കിൽ അറിയിക്കുക... എന്ന വാഗ്ദാനവും എപ്സ്റ്റീൻ നൽകിയിരുന്നതായും രേഖകൾ പറയുന്നു.
ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ദീപക് ചോപ്ര ഉൾപ്പെടെയുള്ള പ്രമുഖർ അനിൽ അംബാനിയെക്കുറിച്ച് എപ്സ്റ്റീന് വിവരങ്ങൾ കൈമാറിയിരുന്നതായും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. വളരെ സമ്പന്നൻ, പ്രശസ്തി ആഗ്രഹിക്കുന്നയാൾ, സെലിബ്രിറ്റികളോട് താത്പര്യമുള്ളയാൾ... തുടങ്ങിയ കാര്യങ്ങളാണ് ചോപ്ര അനിൽ അംബാനിയെക്കുറിച്ചു പറഞ്ഞത്.
നിലവിൽ ഇന്ത്യയിൽ ബാങ്ക് വായ്പാ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകൾ നേരിടുന്ന അനിൽ അംബാനിയെ സംബന്ധിച്ചിടത്തോളം, ലൈംഗിക ഇടപാടുകാരൻ എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധം വലിയ തിരിച്ചടിയായിരിക്കുകയാണ്.